Sunday 29 August, 2010

പ്രവാസം

ആദിയും അന്തവുമില്ല്ലാത്ത
തീക്കടൽ
സി.വി
കാണിച്ചുതന്നപ്പോൾ
എല്ലായിടത്തും
സൂര്യൻ നിറഞ്ഞുകത്തുന്ന
മണൽക്കാട്
ഓർമ്മ വന്നു.

പ്രവാസജീവിതം
ഒരു ഭ്രമകല്പനയാണെന്ന്
കടൽ...
കറുത്തുപോയ
നിലാവെന്ന്
ആകാശം...
നിലവിളിക്കുന്ന
കരിഞ്ഞ വസന്തമെന്ന്
മരുഭൂമി...
പ്രാണവായു കിട്ടാതുള്ള
പിടച്ചിലെന്ന്
കാറ്റ്...

വരണ്ടുപൊള്ളുന്ന
നിമിഷങ്ങളോടും
തനിച്ചാക്കുന്ന
രാത്രികളോടും
ജീവിതവും,കവിതയും
സൌഹൃദങ്ങളും
ഡാൻസ്ബാറുകളിലെ
സയാഹ്നങ്ങളും
കൊണ്ടുള്ള
പ്രതിരോധമെന്ന്
സുഹൃത്തുക്കൾ...

തൊട്ടയൽ വീട്ടിലെ
നവവധു
ആഭരണങ്ങളുടെ
ഭാരത്തോടെ
ചെടിച്ചട്ടിയിൽ
വെള്ളമൊഴിക്കുന്നു.
ആഘോഷപൂർവ്വം
വേരോടെ പറിച്ചുമാറ്റി
മണൽച്ചട്ടിയിൽ നട്ട്
നിവൃത്തിയില്ലാതെ
പൂക്കുകയും കായ്ക്കുകയും
ചെയ്യുന്ന
നിശ്ശബ്ദമായ
ഈ പ്രവാസത്തെ
പ്രതിരോധിക്കാൻ
ഒന്നുമില്ലാതായിപ്പോയല്ലൊ
ദൈവമേ...!