Tuesday, 5 August 2014

കാലം..


മഴ നനഞ്ഞുനില്‍ക്കുന്ന ഇലകളെപ്പറ്റിയും
സൂര്യ്‌വസ്ത്രമണിഞ്ഞ പൂക്കളെപ്പറ്റിയും
നിലാവുപുതച്ച രാത്രികളെപ്പറ്റിയും
പാടണമെന്നുണ്ട്.

പ്രണയത്തിന്റെ അനശ്വരതയെപ്പറ്റി
 നല്ല കവികളെപ്പോലെ എഴുതി
നിങ്ങളെ കോരിത്തരിപ്പിക്കണമെന്ന്
ഇപ്പോഴും ആഗ്രഹമുണ്ട്.

നന്മയുടെ വിജയം ആവിഷ്കരിച്ച്
ധര്‍മ്മോദ്ബോധനം നടത്തി
നാടുനന്നാക്കണമെന്നുമുണ്ട്.

പക്ഷേ
നുണ പറയല്ലേ, ഇനിയെങ്കിലുമെന്ന്
ശൂന്യതയുടെ കുപ്പായമിട്ട കാലം
 എന്നെ തടയുന്നു.

എഴുതേണ്ടത്  ഞങ്ങളെക്കുറിച്ചെന്ന്
മുറിവുകള്‍  ആവര്‍ത്തിക്കുന്നു.


ഞാനെന്തുചെയ്യട്ടെ?


Wednesday, 23 July 2014

അങ്ങനെ ഒരു ഇല്ലാക്കാലത്ത്...

എത്ര വട്ടം,
എത്ര വട്ടം പറഞ്ഞതാണ്,
നിലച്ചുപോയ വാച്ചിനെപ്പറ്റി.
അന്ന് നിലച്ചതാണത്,
നിന്നെ അവസാനമായി കണ്ട അന്ന്.
മഴ നിന്നോടൊപ്പം കുന്നിറങ്ങിയപ്പോള്‍
 ഒന്നിച്ചിറങ്ങി
അസ്തമയത്തില്‍, പെയ്യാമഴത്തണുപ്പില്‍,
കണ്ണീരില്‍,പടരുന്ന ഇരുട്ടില്‍
നിന്നോടൊപ്പം അലിഞ്ഞുപോയി,
സമയവും...