Saturday 9 January, 2016

സംഗീതം ബാധിച്ച ഒരു രാത്രി ...

സംഗീതസായാഹ്നം കഴിഞ്ഞ തെരുവ് ...
പാട്ടിൽ മയങ്ങിക്കിടക്കുന്ന
മണ്‍ തരികളുടെ ഉന്മാദലഹരിയിലൂടെ
താളാത്മകസൗമ്യമായ് ചിറകടിക്കുന്ന
ഹൃദയങ്ങളുടെ പുഴ പുറത്തേക്കൊഴുകി.
അഗാധമായ ഇരുട്ടിലേക്ക്
സൈക്കിളുന്തിക്കൊണ്ട് ഒരാൾ.
ആത്മാവിൽ മുഖം പൂഴ്ത്തിക്കൊണ്ട് മറ്റൊരാൾ .
മിഴികളെ പെയ്യിച്ചുകൊണ്ട് ഒരു വൃദ്ധൻ .
ആളിക്കത്തിയ പ്രണയത്താൽ വിവശയായി
കൂട്ടുകാരന്റെ തോളിൽച്ചാരി ഒരുവൾ .
ഏറ്റവും പിന്നിലായ്
തെരുവും നിലാരാത്രിയും ഞാനും .
ഇവരുടെ ആനന്ദവും പ്രണയവും
വിരഹവും ദുഖങ്ങളും
തുറന്നുവിട്ട
ഏകാകിയായ പാട്ടുകാരാ,
നീ തല ചായ്ക്കുന്ന
ആ ആകാശമെവിടെയാണ് ?