Tuesday, 5 August 2014

കാലം..


മഴ നനഞ്ഞുനില്‍ക്കുന്ന ഇലകളെപ്പറ്റിയും
സൂര്യ്‌വസ്ത്രമണിഞ്ഞ പൂക്കളെപ്പറ്റിയും
നിലാവുപുതച്ച രാത്രികളെപ്പറ്റിയും
പാടണമെന്നുണ്ട്.

പ്രണയത്തിന്റെ അനശ്വരതയെപ്പറ്റി
 നല്ല കവികളെപ്പോലെ എഴുതി
നിങ്ങളെ കോരിത്തരിപ്പിക്കണമെന്ന്
ഇപ്പോഴും ആഗ്രഹമുണ്ട്.

നന്മയുടെ വിജയം ആവിഷ്കരിച്ച്
ധര്‍മ്മോദ്ബോധനം നടത്തി
നാടുനന്നാക്കണമെന്നുമുണ്ട്.

പക്ഷേ
നുണ പറയല്ലേ, ഇനിയെങ്കിലുമെന്ന്
ശൂന്യതയുടെ കുപ്പായമിട്ട കാലം
 എന്നെ തടയുന്നു.

എഴുതേണ്ടത്  ഞങ്ങളെക്കുറിച്ചെന്ന്
മുറിവുകള്‍  ആവര്‍ത്തിക്കുന്നു.


ഞാനെന്തുചെയ്യട്ടെ?


Wednesday, 23 July 2014

അങ്ങനെ ഒരു ഇല്ലാക്കാലത്ത്...

എത്ര വട്ടം,
എത്ര വട്ടം പറഞ്ഞതാണ്,
നിലച്ചുപോയ വാച്ചിനെപ്പറ്റി.
അന്ന് നിലച്ചതാണത്,
നിന്നെ അവസാനമായി കണ്ട അന്ന്.
മഴ നിന്നോടൊപ്പം കുന്നിറങ്ങിയപ്പോള്‍
 ഒന്നിച്ചിറങ്ങി
അസ്തമയത്തില്‍, പെയ്യാമഴത്തണുപ്പില്‍,
കണ്ണീരില്‍,പടരുന്ന ഇരുട്ടില്‍
നിന്നോടൊപ്പം അലിഞ്ഞുപോയി,
സമയവും...

Tuesday, 12 November 2013

അജ്ഞാതം


അജ്ഞാതമായ എന്തിനെയോ
ഓര്‍മ്മിപ്പിക്കുന്നു നീ,
അപകടം പിടിച്ച എന്തോ ഒന്ന്.
അലറുന്ന കാറ്റിലുണ്ടത്.
അഗ്നിയുടെ ആളലിലും
മഞ്ഞിന്റെ മരവിപ്പിലും
ഇരുട്ടിന്റെ ആഴക്കയങ്ങളിലും
സമുദ്രത്തിന്റെ ഏകാന്തനീലിമയിലും
അതുണ്ട്.
അങ്ങോട്ടുള്ള കുഴപ്പം പിടിച്ച വഴിയില്‍
പെയ്യുന്ന കണ്ണീര്‍മഴ നനയാന്‍
പേടിയാണെനിക്ക്,
സങ്കോചവും...

Sunday, 27 October 2013

നഷ്ടപ്പെട്ടുപോയ ഭൂപടം

എണ്ണിയെണ്ണിക്കയറുന്നുണ്ടായിരുന്നു

ശൂന്യതയുടെ ചവിട്ടുപടികള്‍
ഒരു കാലടയാളം പോലുമില്ലാതെ,
അതിവേഗം, അനായാസം....
 



പൊടുന്നനെയാണ്
എവിടെനിന്നോ വന്നെത്തിയത്,
കാലങ്ങളായി നഷ്ടപ്പെട്ടുപോയ ആ ഭൂപടം.
ഒരു മഴത്താളില്‍,ഓര്‍മ്മകളാല്‍ വരയ്ക്കപ്പെട്ട്...

പക്ഷേ അത്
വെയിലെത്താന്‍ നില്‍ക്കാതെ
മാഞ്ഞുപോയല്ലൊ...

Sunday, 7 July 2013

മഴയുടെ രഹസ്യങ്ങള്‍

മഴ ഇരുണ്ട തണുപ്പിനുള്ളില്‍ പതുങ്ങിയിരിക്കുന്നു ,
സ്നേഹം പോലെ അരുമയായി...,

Monday, 27 May 2013

മഴയുടെ കൈപ്പുസ്തകം




മഴയും നീയുമൊന്നിച്ച്
പടികയറിവന്ന ആ സായാഹ്നം...
മഴയുടെ നനഞ്ഞ ശബ്ദവും
നിന്റെ മൃദുവായ ശബ്ദവും
ഇടകലര്‍ന്ന്‍,
നിന്റെ ചൂടും
മഴത്തണുപ്പും
ഇഴകലര്‍ന്ന്‍
പെയ്യുന്ന
ഇടനാഴിയിലൂടെ
ഒരു വിങ്ങിക്കരച്ചില്‍
മഴയുടെ ആകാശത്ത്
പതുങ്ങിയൊളിച്ചു...

Monday, 9 January 2012

ചങ്ങാത്തം














ഏതോ ഒരു രാജ്യത്ത്
ദൂരെ എവിടെയോ
നരച്ച ഒരു ഫ്ലാറ്റിനുള്ളിൽ
ഏകാകിയായ സ്ത്രീ
വക്കുപൊട്ടിയ കുപ്പിയിൽ താമസിക്കുന്ന
ഒരു ചെടിയുമായി
എത്ര നേരമായി
ഇങ്ങനെ
നിലവിളിക്കുന്ന ചങ്ങാത്തം കൂടുന്നു...
തന്റെ ഇലകളാൽ തലോടി,
പച്ചയുടെ വെളിച്ചത്തിൽ നനച്ചുപുതപ്പിച്ച്,
ആ വിളറിയ ആത്മാവിനെ
കെട്ടുപോകാതെ കാത്തു,
അവസാനത്തെ ജീവനെയും
പൊതിഞ്ഞുസൂക്ഷിക്കുന്ന
പ്രകൃതിയുടെ ആ കാവൽക്കാരൻ...