Monday, 8 October 2007

സ്നേഹം ബാക്കിവെയ്ക്കുന്നത്...

വിജനമായിപ്പോയ
ഒരു ഭൂഗോളം...

സ്വയം എത്രമാത്രം
ഒറ്റയ്ക്കാണെന്ന
തിരിച്ചറിവ്...

നിഴലുവീഴുന്ന
സാന്ധ്യവീഥികളുടെ
അശാന്തി...

ഇതൊക്കെയാണ്
ഓരോ സ്നേഹവും
ബാക്കിവെയ്ക്കുന്നത്...

Sunday, 16 September 2007

നദിയുടെ ഓര്‍മ്മ

ഒരു വാക്കിനപ്പുറം
ഒരു സ്പര്‍ശത്തിനപ്പുറം
ഒരു കടല്‍ ...

എന്നിട്ടും
പണ്ടെന്നോ വറ്റിപ്പോയ
ഒരു നദിയുടെ വേരുകളിലൂടെ
എന്തിനോ തുടരുന്ന
അന്വേഷണം...

പണ്ടത്തെ ജലസമൃദ്ധിയുടെ
അടയാളങ്ങള്‍...
തീരത്തെ കാടിന്റെ
ഓര്‍മ്മകള്‍...
ഓടിക്കളിച്ച കുഞ്ഞുമീനുകളുടെ
നിശ്വാസങ്ങള്‍...
കഴിഞ്ഞുപോയ ഉത്സവങ്ങളുടെ
ഗന്ധങ്ങള്‍...
ഉണങ്ങിദ്രവിച്ചുപോയ
കടലാസുതോണികള്‍...

ഇവയ്ക്കിടയില്‍
ഒരു പ്രാചീനസഞ്ചാരി
കണ്ണീര്‍ ചൊരിയുന്നു,
നദിയെ പുനര്‍ജനിപ്പിക്കാമെന്ന്
വെറുതേ വ്യമോഹിച്ച്...

Wednesday, 5 September 2007

അറിയില്ലല്ലോ...

തിമിര്‍ത്തുപെയ്യുന്ന മഴച്ചോട്ടില്‍
കൂടെപ്പെയ്യുന്ന മരത്തിനരികെ
അലസമായൊരുച്ചയ്ക്ക്
അക്ഷരങ്ങള്‍ക്കൊപ്പം തലചായ്ക്കവേ,
ആരുടെയോ വിരല്‍ത്തുമ്പുകള്‍
മെല്ലെ വന്നുതൊട്ടുവോ?

തിരിഞ്ഞുനോക്കുമ്പോള്‍
കാറ്റും തണുപ്പും ഏകാന്തതയും
മാത്രം...

ഏതാണ് സത്യം?
ഇടയ്ക്കിടെ ഒരു കൌമാരപ്രണയമായ്
പരുങ്ങുന്ന നിമിഷങ്ങളോ?

അണിയാന്‍ നിര്‍ബന്ധിതമായ
പലവിധക്കുപ്പായങ്ങളോ?

കുപ്പായങ്ങള്‍ക്കൊന്നും വഴങ്ങാത്ത,
എപ്പോഴും പാകക്കേടായവശേഷിക്കുന്ന
പാവം മനസ്സോ?

അറിയില്ലല്ലോ...

Tuesday, 31 July 2007

ഭയം

ഒരേപോലെ
ഭയപ്പെടുത്തുകയും
ആകര്‍ഷിക്കുകയും
ചെയ്യുന്നു, നീ...

രഹസ്യങ്ങള്‍
ഉള്ളിലൊളിപ്പിച്ച്
കണ്ണിറുക്കിച്ചിരിക്കുന്ന
കടലിനെപ്പോലെ.

അനന്തവിശാലതയാര്‍ന്ന്,
അടുക്കും തോറും
അകന്നുപോവുന്ന
ആകാശം പോലെ.

നിന്റെ നിശ്ശബ്ദതയിലേക്ക്
ഭയാനകതയിലേക്ക്
സൌന്ദര്യത്തിലേക്ക്
ഞാന്‍ നിസ്സഹായയായി
വന്നെത്തുന്നു...

ആര്‍ക്കറിയാം
ഏകാന്തത ഭക്ഷിച്ചുവളരുന്ന
ഒരു ചെടിയെപ്പറ്റി
നാളെ പക്ഷികള്‍
പാടുകയില്ലെന്ന്...

Tuesday, 17 July 2007

ഇതളുകള്‍

നിമിഷങ്ങള്‍ക്കൊപ്പം
കൊഴിഞ്ഞുവീഴുന്നൂ,
ആഹ്ലാദത്തിന്റെ
ഇതളുകള്‍...

സ്നേഹത്താല്‍
മുറിവേറ്റ സമയം
ഇരുട്ടും മഴയുമൊഴുകുന്ന
ഇടവഴികളിലൂടെ
പതുക്കെ നീങ്ങുന്നു...

നടനും കാണിയുമായി
സ്വയം പകര്‍ന്നാടുന്ന
വേഷത്തിന്
കാഴ്ചക്കാരുടെ
നിലയ്ക്കാത്ത പൊട്ടിച്ചിരി...

നിഴലുകളാടുന്ന
അരങ്ങുകളിലെ
രഹസ്യങ്ങള്‍ക്കിടയില്‍
തോല്‍വി ഉറപ്പാക്കിയ
കളി തുടരുന്നു,
വെറുതെ...

Tuesday, 10 July 2007

കാമുകന്‍-2006-07

പ്രേമത്തിന്റെ
വയല്‍ക്കരയില്‍
നിന്റെ പേര്
കിളിര്‍ത്തില്ല,
എത്ര നട്ടുനനച്ചിട്ടും...

നിന്റെ ചുണ്ടില്‍
എന്റെ സ്നേഹമുദ്ര
പതിഞ്ഞില്ല,
എത്ര ശ്രമിച്ചിട്ടും...

നിന്റെ വന്ധ്യത
മാറീല്ല ,
പ്രണയസന്ദേശങ്ങള്‍
എമ്പാടും
പെയ്തിട്ടും...

ഒടുവിലാണറിഞ്ഞത്,
നീ,എഴുതാതെ പോയ
ഏതോ
സ്ത്രീപീഡനകഥയിലെ,
നായകനാണെന്ന്...

നിന്റെ അഭിമുഖം
ഞാന്‍ ഇന്നലെ
ടി വി യില്‍ കണ്ടു...

മഴ

മഴ വീണ്
കുളിര്‍ന്നുവിറയ്ക്കുന്ന
ചെടികള്‍ക്കിടയിലൂടെ
ഒരു കുഞ്ഞുതുമ്പി
പറന്നുനടക്കുന്നു,
നനുത്ത പൂക്കള്‍ക്കിടയിലൂടെ
വഴുതുന്ന സ്നേഹം തിരഞ്ഞ്
വിതുമ്പിക്കൊണ്ടങ്ങനെ...

ആരുടെയോ പേരുള്ള
ഒരു കടലാസുതോണി,
നനഞ്ഞ് കുതിര്‍ന്ന്
അക്ഷരങ്ങള്‍ കലങ്ങി,
ചെടിയുടെ വേരില്‍
അഭയം തേടുന്നു...