Wednesday, 19 December 2007

കണ്ണാടി

ഒരു പൂവിതള്‍ പോലെ
ഒരു നീര്‍ത്തുള്ളി പോലെ
ഭൂമിയുടെ ഒരു ഏകാന്തഖണ്ഡത്തില്‍
ഞാന്‍ നിശ്ശബ്ദമായി ഇറുന്നുവീണു...

എതിര്‍ക്കാന്‍ ഒരു ശത്രുവില്ലാതെ,
കീഴടക്കാന്‍ ദൂരങ്ങളില്ലാതെ,
ചിന്തകളില്‍ നിറയാന്‍ ഒന്നുമില്ലാതെ,
ഒരു മേഘക്കീറുപോലെ
ഭാരമില്ലാ‍തെ അലഞ്ഞുനടന്നു...

ഇതുവരെ അണിഞ്ഞ പലനിറക്കുപ്പായങ്ങള്‍ ,
ഉച്ചരിച്ച അര്‍ത്ഥമില്ലാത്ത വാക്കുകള്‍,
ഒക്കെ എന്നില്‍നിന്നും വേര്‍പെട്ട്
ദൂരേയ്ക്ക് അകന്നകന്നുപോകുന്നു...

അഴുക്കുകള്‍ കഴുകിക്കളഞ്ഞ്
ശൂന്യമായ കണ്ണാടി
വെയിലത്ത് വെറുതെ
വെട്ടിത്തിളങ്ങുന്നു...

Friday, 30 November 2007

മറവിയുടെ നദിക്കരയില്‍

മറവിയുടെ നദിക്കരയില്‍
ഞാന്‍ കാത്തുകിടക്കുന്നു

ഭൂതകാലത്തിന്റെ മുറിപ്പാടുകള്‍
കഴുകിക്കളയാന്‍...

പക്ഷേ
ഓര്‍മമകളുടെ തടവറ ഭേദിച്ച്
എനിക്ക് പുറത്തിറങ്ങാനാവുന്നില്ല

ദുഖങ്ങള്‍ പാര്‍ക്കുന്ന
ഈ മുറിയില്‍ ആരാണ്
എന്നെ കൊണ്ടെത്തിച്ചത്?

വിലാപങ്ങള്‍ നിക്ഷേപിക്കുന്ന
ഈ കോട്ട ആരുണ്ടാക്കിയതാണ്?

നിഴലുകള്‍
ഈ ഏകാന്തഗേഹം വിട്ട്
മൌനമായി തിരിച്ചുപോവുന്നത്
എന്നാണ്?

Wednesday, 28 November 2007

സന്ധ്യ

മനസ്സിലേക്ക്
ഒഴുകിനിറയുന്ന
സന്ധ്യ...

ശോണമേഘങ്ങള്‍
മേയുന്ന
കുന്നിന്‍ ചരുവ്..

സൌമ്യമായ
പുല്ലുകളുടെ
സമൃദ്ധി

മനസ്സിന്റെ
ശൂന്യതയ്ക്കും
പ്രകൃതിയുടെ
നിറവിനും
ഇടയില്‍
പാവം ജീവിതം
മെല്ലെ ഒഴുകുന്നു...

Thursday, 25 October 2007

ഇരട്ടകള്‍

സമയവും സ്നേഹവും
ഇരട്ടകളാണ്,
തുമ്പികളെപ്പോലെ
പിടി തരാതെ പറന്നുപറന്ന്...
വിരല്‍ത്തുമ്പുകള്‍ക്കിടയിലൂടെ
വഴുതി വഴുതി...

ചിലര്‍
സ്നേഹം തേടി അലഞ്ഞ്
മരിക്കുന്നു...


അപ്പോഴും
അന്ധനായ സ്നേഹത്തിന്റെ
ദൈവം
യാചകരെ പിന്നിട്ട്
ചക്രവര്‍ത്തിമാരിലേക്ക്
വീണ്ടും എത്തുന്നു...

Monday, 8 October 2007

സ്നേഹം ബാക്കിവെയ്ക്കുന്നത്...

വിജനമായിപ്പോയ
ഒരു ഭൂഗോളം...

സ്വയം എത്രമാത്രം
ഒറ്റയ്ക്കാണെന്ന
തിരിച്ചറിവ്...

നിഴലുവീഴുന്ന
സാന്ധ്യവീഥികളുടെ
അശാന്തി...

ഇതൊക്കെയാണ്
ഓരോ സ്നേഹവും
ബാക്കിവെയ്ക്കുന്നത്...

Sunday, 16 September 2007

നദിയുടെ ഓര്‍മ്മ

ഒരു വാക്കിനപ്പുറം
ഒരു സ്പര്‍ശത്തിനപ്പുറം
ഒരു കടല്‍ ...

എന്നിട്ടും
പണ്ടെന്നോ വറ്റിപ്പോയ
ഒരു നദിയുടെ വേരുകളിലൂടെ
എന്തിനോ തുടരുന്ന
അന്വേഷണം...

പണ്ടത്തെ ജലസമൃദ്ധിയുടെ
അടയാളങ്ങള്‍...
തീരത്തെ കാടിന്റെ
ഓര്‍മ്മകള്‍...
ഓടിക്കളിച്ച കുഞ്ഞുമീനുകളുടെ
നിശ്വാസങ്ങള്‍...
കഴിഞ്ഞുപോയ ഉത്സവങ്ങളുടെ
ഗന്ധങ്ങള്‍...
ഉണങ്ങിദ്രവിച്ചുപോയ
കടലാസുതോണികള്‍...

ഇവയ്ക്കിടയില്‍
ഒരു പ്രാചീനസഞ്ചാരി
കണ്ണീര്‍ ചൊരിയുന്നു,
നദിയെ പുനര്‍ജനിപ്പിക്കാമെന്ന്
വെറുതേ വ്യമോഹിച്ച്...

Wednesday, 5 September 2007

അറിയില്ലല്ലോ...

തിമിര്‍ത്തുപെയ്യുന്ന മഴച്ചോട്ടില്‍
കൂടെപ്പെയ്യുന്ന മരത്തിനരികെ
അലസമായൊരുച്ചയ്ക്ക്
അക്ഷരങ്ങള്‍ക്കൊപ്പം തലചായ്ക്കവേ,
ആരുടെയോ വിരല്‍ത്തുമ്പുകള്‍
മെല്ലെ വന്നുതൊട്ടുവോ?

തിരിഞ്ഞുനോക്കുമ്പോള്‍
കാറ്റും തണുപ്പും ഏകാന്തതയും
മാത്രം...

ഏതാണ് സത്യം?
ഇടയ്ക്കിടെ ഒരു കൌമാരപ്രണയമായ്
പരുങ്ങുന്ന നിമിഷങ്ങളോ?

അണിയാന്‍ നിര്‍ബന്ധിതമായ
പലവിധക്കുപ്പായങ്ങളോ?

കുപ്പായങ്ങള്‍ക്കൊന്നും വഴങ്ങാത്ത,
എപ്പോഴും പാകക്കേടായവശേഷിക്കുന്ന
പാവം മനസ്സോ?

അറിയില്ലല്ലോ...