Monday, 11 February 2008

ഷോപ്പിങ്ങ് മാളില്‍നിന്ന് നോക്കുമ്പോള്‍...

ഷോപ്പിങ്ങ് മാളില്‍
ഗായകസംഘം
അലറുന്നു...


വര്‍ണ്ണക്കുപ്പായമിട്ട
മുടിയിഴകളുമായി
നടന്നുനീങ്ങുന്ന
ആളുകള്‍...

ഷൂവിന്റെയും
തുകല്‍ച്ചെരിപ്പുകളുടെയും
ഇടവിട്ട താളങ്ങള്‍...

ഇവയ്ക്കിടയില്‍
പിഞ്ഞിപ്പോയ
മനസ്സും പൊത്തിപ്പിടിച്ച്
ഞാന്‍ പുറത്തേക്ക്
നോക്കി...

അങ്ങുദൂരെ
ഒരുപൊട്ടുപോലെ
ഒരു ചെറിയ വീടും
കാസരോഗിയായ
അച്ഛനും
കറുത്തുമെല്ലിച്ച
അമ്മയും-
എന്നാണ്
ഈ വര്‍ണ്ണനാദ-
ധനവിസ്മയങ്ങള്‍
അവരെ മായ്ച്ചുകളയുന്നത്?

തനിനാടന്‍ മട്ടിലുള്ള
ശ്വാസോച്ഛ്വാസവും
ദാരിദ്ര്യചിഹ്നങ്ങളുമായി
എന്റെ അധമബോധം
നിന്നുപരുങ്ങി.

എന്നെ എന്നാണിവര്‍
വെട്ടിത്തിരുത്തി
ഒരു തിളങ്ങുന്ന
വാക്യമാക്കി മാറ്റുന്നത്?

ഷോപ്പിങ്ങ് മാളില്‍
ഗായകസംഘം
ഉറഞ്ഞാടുന്നു...

പുറത്ത്
തണുത്തുവിറച്ച്
നിറംകെട്ട്
പാവം നഗരം
ആത്മാവിലേക്കു
തല പൂഴ്ത്തി
മെല്ലെ ഒഴുകുന്നു...

Wednesday, 30 January 2008

ജീവിതം@ഭൂമി.കോം

ഓണ്‍ലൈനില്‍ ആഘോഷിക്കപ്പെട്ട്
ഗ്ലാസുകളില്‍ നുരഞ്ഞുപതഞ്ഞ്
ചുണ്ടുകളില്‍ എരിഞ്ഞുപുകഞ്ഞ്
വെള്ളിത്തിരയില്‍ നിറഞ്ഞുകവിഞ്ഞ്
ഉടലുകളില്‍ പൂര്‍ണ്ണത തേടി
ഒടുവില്‍
ഭൂമിയില്‍ മടങ്ങിയെത്തുമ്പോള്‍,
ദുര്‍ബലമായ കരച്ചിലുമായി
പതുങ്ങിയെത്തി,
തണുത്ത മൂക്കുരുമ്മുന്നു,
ജീവിതം.

നിറം കെട്ടുപോയ ചിരികള്‍ക്കിടയിലൂടെ
കനലണഞ്ഞുപോയ സംഗീതത്തിലൂടെ
സമാധിയായ വാക്കുകള്‍ക്കിടയിലൂടെ
അത് മുഖമുരുമ്മി നടക്കുന്നു,
നിത്യമായ തണുപ്പിന്റെ
ദൂതനെന്നപോലെ...

Saturday, 26 January 2008

പദപ്രശ്നം

എത്ര പൂരിപ്പിച്ചിട്ടും
ശരിയാവാത്ത ഒരു
വിഷമപദപ്രശ്നം
ബാക്കിയായി

ഒരിക്കലും പൂര്‍ത്തീകരിക്കാതെ
കടലാസുതാളുകള്‍ക്കുള്ളില്‍
നിറം മങ്ങി മരിച്ചുപോവുന്ന
ഒരു പദപ്രശ്നം!

സ്നേഹം എന്നോ
അല്ലെങ്കില്‍
ഞാന്‍ എന്നോ
അതുമല്ലെങ്കില്‍
മനുഷ്യന്‍ എന്നോ
ഏതുപേരാണ്
ആ പദപ്രശ്നത്തിന്
കൂടുതല്‍ അനുയോജ്യം?

Tuesday, 22 January 2008

നിഴല്‍നാടകങ്ങള്‍

ഭ്രഷ്ടന്മാരുടെയും
ഏകാകികളുടെയും
സംഘഗാനം കൊണ്ട്
മുഖരിതമാവുന്ന
രാത്രികള്‍...

ശരിതെറ്റുകളുടെ
വഴുക്കന്‍ നിലങ്ങളില്‍
ഉലഞ്ഞുനീങ്ങുന്ന
ജീവിതം...

ആരുടെയോ കഥയ്ക്കനുസരിച്ച്
ആടിത്തീര്‍ക്കുന്ന,
കാണിയും അഭിനേതാവും
ഒന്നായ
നിഴല്‍നാടകങ്ങള്‍...

Wednesday, 19 December 2007

കണ്ണാടി

ഒരു പൂവിതള്‍ പോലെ
ഒരു നീര്‍ത്തുള്ളി പോലെ
ഭൂമിയുടെ ഒരു ഏകാന്തഖണ്ഡത്തില്‍
ഞാന്‍ നിശ്ശബ്ദമായി ഇറുന്നുവീണു...

എതിര്‍ക്കാന്‍ ഒരു ശത്രുവില്ലാതെ,
കീഴടക്കാന്‍ ദൂരങ്ങളില്ലാതെ,
ചിന്തകളില്‍ നിറയാന്‍ ഒന്നുമില്ലാതെ,
ഒരു മേഘക്കീറുപോലെ
ഭാരമില്ലാ‍തെ അലഞ്ഞുനടന്നു...

ഇതുവരെ അണിഞ്ഞ പലനിറക്കുപ്പായങ്ങള്‍ ,
ഉച്ചരിച്ച അര്‍ത്ഥമില്ലാത്ത വാക്കുകള്‍,
ഒക്കെ എന്നില്‍നിന്നും വേര്‍പെട്ട്
ദൂരേയ്ക്ക് അകന്നകന്നുപോകുന്നു...

അഴുക്കുകള്‍ കഴുകിക്കളഞ്ഞ്
ശൂന്യമായ കണ്ണാടി
വെയിലത്ത് വെറുതെ
വെട്ടിത്തിളങ്ങുന്നു...

Friday, 30 November 2007

മറവിയുടെ നദിക്കരയില്‍

മറവിയുടെ നദിക്കരയില്‍
ഞാന്‍ കാത്തുകിടക്കുന്നു

ഭൂതകാലത്തിന്റെ മുറിപ്പാടുകള്‍
കഴുകിക്കളയാന്‍...

പക്ഷേ
ഓര്‍മമകളുടെ തടവറ ഭേദിച്ച്
എനിക്ക് പുറത്തിറങ്ങാനാവുന്നില്ല

ദുഖങ്ങള്‍ പാര്‍ക്കുന്ന
ഈ മുറിയില്‍ ആരാണ്
എന്നെ കൊണ്ടെത്തിച്ചത്?

വിലാപങ്ങള്‍ നിക്ഷേപിക്കുന്ന
ഈ കോട്ട ആരുണ്ടാക്കിയതാണ്?

നിഴലുകള്‍
ഈ ഏകാന്തഗേഹം വിട്ട്
മൌനമായി തിരിച്ചുപോവുന്നത്
എന്നാണ്?

Wednesday, 28 November 2007

സന്ധ്യ

മനസ്സിലേക്ക്
ഒഴുകിനിറയുന്ന
സന്ധ്യ...

ശോണമേഘങ്ങള്‍
മേയുന്ന
കുന്നിന്‍ ചരുവ്..

സൌമ്യമായ
പുല്ലുകളുടെ
സമൃദ്ധി

മനസ്സിന്റെ
ശൂന്യതയ്ക്കും
പ്രകൃതിയുടെ
നിറവിനും
ഇടയില്‍
പാവം ജീവിതം
മെല്ലെ ഒഴുകുന്നു...