Saturday, 3 July 2010

മുറിച്ചുകടക്കാനാവാത്ത ചില നേരങ്ങൾ...

എല്ലാം അങ്ങനെത്തന്നെ...
തെരുവിലൂടെ വാഹനങ്ങൾ
ഒഴുകുന്നതും,
അറവുമാടുകൾ നിശ്ശബ്ദമായി
കരയുന്നതും,
കൂട്ടിലടച്ച പട്ടിക്കുഞ്ഞ്
മുരളുന്നതും,
മരങ്ങളും ഇലകളും
പെയ്യുന്നതും
എല്ലാം അങ്ങനെത്തന്നെ
ഒരു മാറ്റവുമില്ല.

കുട നഷ്ടപ്പെട്ട ഭൂമി
നനഞ്ഞുനനഞ്ഞ്
പിന്നെയും നനഞ്ഞ്
ഉറഞ്ഞുപോയി.

കരിഞ്ഞുപോയ നിലാവ്
ആകാശത്തിൽ
പറ്റിക്കിടക്കുന്നു.

നിന്റെ കാലടിപ്പാടുകൾ കൊണ്ട്
പൊള്ളിയ നേരങ്ങൾ
അറ്റം കാണാതെ
തുഴയുന്നു...

Wednesday, 23 June 2010

സ്വന്തം ഉള്ളിലേക്ക് ആണ്ടുപോയ ഒരു ജൂൺ മാസസന്ധ്യ

ഒറ്റയ്ക്കിരുന്നു മദ്യപിച്ച്
സ്വന്തം ഉള്ളിലേക്ക് ആണ്ടുപോയ
ഒരു ജൂൺ മാസസന്ധ്യ
അപകടമാം വിധം
ഏകാകിയായി
മൌനിയായിരിക്കുന്നു...

മഴ റിവേഴ്സ്മോഷനിൽ
സന്ധ്യയുടെ കണ്ണുകളിലേക്ക്
പൊഴിയുന്നു...

ആളുകളും വാഹനങ്ങളും
പിന്നോട്ട്
പതുക്കെ ചലിക്കുന്നു...

Wednesday, 2 June 2010

കടല്‍ പറയുന്നത്...

പതിനായിരക്കണക്കായ മനുഷ്യര്‍
എന്റെ സാമീപ്യത്തില്‍
ഉറങ്ങുകയും, സ്നേഹിക്കുകയും
ദ്വേഷിക്കുകയും, ഉറക്കം വരാതെ
രാത്രികളിലെ അനാഥത്വത്താല്‍ മുറിവേറ്റ്‌
ഉഴലുകയും ചെയ്യുന്നു.

നീയോ, നീ മാത്രം
വളരെ ദൂരെ ഒരു ബാല്‍ക്കണിയിലിരുന്ന്‌
എന്നിലേക്ക്‌ നോക്കിക്കൊണ്ടിരുന്നു.

എന്റെ വെണ്‍ നുരച്ചിരി,
ഉച്ചനേരങ്ങളിലെ
വിയര്‍പ്പണിഞ്ഞ തിരക്ക്‌,
സായാഹ്നങ്ങളിലെ
സാന്ത്വനഭാവം,
സന്ധ്യകളിലെ
വിലാസശോകവായ്പ്‌,
രാത്രികളിലെ
കൂടിക്കൂടിവരുന്ന
രഹസ്യാത്മകത,
പ്രഭാതങ്ങളിലെ
പ്രസന്നത
ഒക്കെ കാണാന്‍ നീ വരുന്നില്ലേ?

കരിമ്പാറക്കെട്ടില്‍
തലയിട്ടടിച്ച്‌
ഞാന്‍
ചിതറിനുറുങ്ങിപ്പോവുന്നു.

മഴത്തുള്ളികള്‍
വീഴ്ത്തി
ഞാന്‍
ആര്‍ത്തലച്ച്‌ കരയുന്നു.

ദേഷ്യം മൂത്ത്‌
ഞാന്‍
കാറ്റിന്റെ കൈകളുയര്‍ത്തി
എല്ലാം തച്ചുതകര്‍ക്കുന്നു.

സൂര്യന്‍
എന്നില്‍നിന്നും
ഉയിര്‍ത്തെണീയ്ക്കുന്നു,
എന്റെ ജലശരീരത്തില്‍
നങ്കൂരമിടുന്നു,
എന്നില്‍ മരിച്ചുവീഴുന്നു.
ഞാന്‍ മൂന്നല്ല,
ആയിരക്കണക്കിനു
കടലുകളെ
ഉള്‍ക്കൊള്ളുന്നു.
എന്നാലും
ഞാന്‍
വളരെ അഗാധമായി
ഒറ്റയ്ക്കാണ്‌.

നീ
എന്റടുത്തുവന്നു
എന്നെ തൊട്ടിരിക്കുക...

Monday, 26 April 2010

മൊബൈല്‍ഫോണ്‍

സായാഹ്നസല്‍ക്കാരപ്പുരയിലെ
മധുരമില്ലാത്ത ചായയെയും
വെറും വാക്കുകളെയും കടന്ന്,
സന്ധ്യാവിളക്കുകള്‍ മങ്ങുന്ന
വഴികളെ പിന്നിട്ട്
ഒറ്റയ്ക്ക് നടക്കുകയായിരുന്നു.

ആളുകളൊക്കെ
എങ്ങോട്ടൊക്കെയോ
ധൃതിപിടിച്ച് ഓടുന്നുണ്ട്.

ഖിന്നമായ മനസ്സിനെ
പൊത്തിപ്പിടിക്കാന്‍ മിനക്കെടാതെ
വിലാസമില്ലാത്ത കത്തുപോലെ
ഇരുട്ടിലൂടെ
ഒഴുകി...

പുതുതായി വാങ്ങിയതാണെന്റെ
മൊബൈല്‍ഫോണ്‍.
എന്നിട്ടും
എന്നിട്ടുമെന്താണ്
കണ്ണൂനിറഞ്ഞൊഴുകുമ്പോള്‍
അതിന് റെയ്ഞ്ച് കിട്ടാതായിപ്പോകുന്നത്?

Monday, 22 March 2010

വീട്ടിലേയ്ക്ക്...

നാട്ടുനടപ്പനുസരിച്ചുള്ള
ഗൃഹാതുരതയ്ക്ക്
എല്ലാ സാധ്യതകളുമുള്ള
ഒരു വീടായിരുന്നു
എന്റേത്...

പൂമുഖം,നടുമുറ്റം,തുളസിത്തറ
കെടാവിളക്ക്,അഗ്രശാല,
ഭസ്മക്കൊട്ട,ഓട്ടുപാത്രങ്ങള്‍...

എന്നിട്ടും ആ വീട്
ഓര്‍മ്മ വെച്ച നാള്‍ മുതല്‍
പുറത്തേക്കുള്ള വഴികള്‍
ചൂണ്ടിത്തന്നു...

അമ്മയുടെ നനഞ്ഞുകറുത്ത
താലിച്ചരടും,
വിയര്‍പ്പും പുകയും അമ്മിഞ്ഞപ്പാലും
ചേര്‍ന്ന ഗന്ധവും
എന്നെ
പോകരുതെന്ന്
അണച്ചുപിടിച്ചില്ല.

കണ്ണീരിന്റെ
പെരുവെള്ളത്തിനു മുകളിലാണ്
അമ്മ ഉറങ്ങുന്നത്
എന്ന് കാട്ടിത്തന്ന്
ഒരുനാള്‍
വീട്,
വാതിലുകള്‍ തുറന്ന്
എന്നെ ഇറക്കിവിട്ടു...

നിനക്കിനി വീടുണ്ടാവില്ല
എന്നും
കാലപ്പെരുമഴയില്‍ നീ
അലിഞ്ഞുതീരുമ്പോള്‍,
ഇവിടെയ്ക്കായി പാകപ്പെടുമ്പോള്‍,
നിന്നെ ഞാനെന്റെ
ഗര്‍ഭപാത്രത്തിലേയ്ക്ക്
തിരിച്ചെടുക്കാമെന്നും
വീടിന്റെ യാത്രാമൊഴി.

ഇന്ന് ഞാന്‍
വീട്ടിലേയ്ക്കുള്ള മടക്കയാത്രയില്‍
മുക്കാലും വഴി
പിന്നിട്ടിരിക്കുന്നു...

Monday, 8 March 2010

റേഡിയോ

എനിക്ക് പൌരാണികച്ഛായയുള്ള
ഒരു റേഡിയോ ഉണ്ട്...

അടുക്കളയില്‍ പാത്രങ്ങള്‍
കഴുകുമ്പോളും
വാഷിങ്മെഷീന്റെ
തുറന്ന വായിലേക്ക്
തുണികള്‍ ഉരുട്ടിനല്‍കുമ്പോഴും
സിറ്റൌട്ടിനരികിലൂടെ
പ്രഭാതങ്ങളും സന്ധ്യകളും
വൈകിയ രാത്രിനേരങ്ങളും
ദുഖിതമായി ഇഴഞ്ഞുനീങ്ങുമ്പോഴും
തൊട്ടടുത്തിരുന്ന്
അത് അജ്ഞാതമായ
നിലയങ്ങളെ
ആവാഹിച്ചു...

ഏകാന്തതയുടെ
ആഴക്കയത്തില്‍
മുങ്ങിച്ചാവാതെ
ഏതൊക്കെയോ
താളങ്ങളോട്
എന്നെ ചേര്‍ത്തുനിര്‍ത്തി...

ചിലപ്പോള്‍ ഉറക്കെയും
ചിലപ്പോള്‍ പതുക്കെയും
ചിലപ്പോള്‍ നിശ്ശബ്ദമായും
മറ്റുചിലപ്പോള്‍
ഖേദസ്വരങ്ങള്‍ പുറപ്പെടുവിച്ചും
ഉപേക്ഷിയ്ക്കപ്പെട്ട തെരുവുകളിലൂടെ
ഒറ്റയ്ക്കലയുന്നവനെപ്പോലെ
അത് തന്നിഷ്ടം പോലെ
ജീവിച്ചു...


ഈ പുതുവര്‍ഷത്തിലെ
ഒരു വ്യാഴാഴ്ചയ്ക്കുശേഷം
പൊടുന്നനെ
അത് മനോഹരമായി
പാടിത്തുടങ്ങി...

Thursday, 19 November 2009

മരുന്ന്...

തനിക്ക് മുന്നിലിരുന്ന്‍
രോഗങ്ങളുടെ കെട്ടഴിക്കുന്ന
അവളെ ഡോക്ടര്‍
കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ
സൂക്ഷിച്ചുനോക്കി...

ലോകത്തിലേക്കും വെച്ച്‌
ഏറ്റവും വേദന നിറഞ്ഞ
ഒരു നിലവിളി
അവളില്‍
വിങ്ങിനില്‍ക്കുന്നുണ്ടായിരുന്നു.

ജീവിതം കൊണ്ട്
ആഴത്തില്‍ മുറിവേറ്റവള്‍ക്ക്
എന്തു മരുന്നാണു
നല്‍കുക?

ജീവിതം
മുന്നോട്ടുകൊണ്ടൂപോകാന്‍
ശക്തി നല്‍കണേ
എന്ന ഒരു പ്രാര്‍ത്ഥന
പോകുമ്പോള്‍ അവളെ
അനുഗമിയ്ക്കുന്നുണ്ടായിരുന്നു...