Thursday, 19 November 2009

മരുന്ന്...

തനിക്ക് മുന്നിലിരുന്ന്‍
രോഗങ്ങളുടെ കെട്ടഴിക്കുന്ന
അവളെ ഡോക്ടര്‍
കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ
സൂക്ഷിച്ചുനോക്കി...

ലോകത്തിലേക്കും വെച്ച്‌
ഏറ്റവും വേദന നിറഞ്ഞ
ഒരു നിലവിളി
അവളില്‍
വിങ്ങിനില്‍ക്കുന്നുണ്ടായിരുന്നു.

ജീവിതം കൊണ്ട്
ആഴത്തില്‍ മുറിവേറ്റവള്‍ക്ക്
എന്തു മരുന്നാണു
നല്‍കുക?

ജീവിതം
മുന്നോട്ടുകൊണ്ടൂപോകാന്‍
ശക്തി നല്‍കണേ
എന്ന ഒരു പ്രാര്‍ത്ഥന
പോകുമ്പോള്‍ അവളെ
അനുഗമിയ്ക്കുന്നുണ്ടായിരുന്നു...

Sunday, 1 November 2009

കയ്പ്

നിന്നോടൊത്ത് മഴയറിഞ്ഞ
ഒരു പഴയ സന്ധ്യ
തങ്ങിനില്‍ക്കുന്ന വീട്...
അതിനെ പൊതിയുന്ന
ക്രൂരമായ ഏകാന്തത...

ജീവിതത്തിന്റെ വഴുക്കന്‍
പാതകളിലൂടെ തുടരുന്ന
ആപത്കരമായ യാത്ര...

വരാനിരിക്കുന്ന
വര്‍ഷങ്ങളുടെ കൊടുംകയ്പ്
എത്ര ശ്രമിച്ചിട്ടും
മായുന്നതേയില്ല...

Friday, 2 January 2009

അരികിലൂടെ ഒഴുകിപ്പോയ വര്‍ഷങ്ങള്‍...

വര്‍ഷങ്ങള്‍ ക്രൂരമായി
അരികിലൂടെ ഒഴുകിപ്പോയ
ഒരു സുഹൃത്തിനെ
ഈയിടെ കണ്ടപ്പോള്‍,
പുതുവര്‍ഷം എന്നോടു ചോദിച്ചു:
“ക്രൂരമായ കാലത്തെ നീ
അതിജീവിച്ചതെങ്ങനെ?”

പാമ്പ് പടം പൊഴിക്കുന്നതുപോലെ
പിന്നിട്ട ജീവിതത്തെ,
പിന്നിട്ട ഓര്‍മ്മകളെ
പൊഴിച്ചുകളയാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു...

ആഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത
ഒരു വെളുത്തുമുതിര്‍ന്ന കാലം
തൊട്ടടുത്തുനിന്ന് പുഞ്ചിരിക്കുന്നത്
കാണാനാവുന്നുണ്ടെനിക്ക്...

Saturday, 4 October 2008

കനിവില്ലാത്ത മഴ...

നിന്റെ നോട്ടം
എന്റെ ഉള്ളിലേക്ക്
ഒരു മഞ്ഞുസൂചി പോലെ
തറച്ചുകയറി

തണുത്ത,ഭീതിദമായ
വേദന.
ഉള്ളിലെ വെളിവായിപ്പോയ
ശൂന്യത.

പ്രതിരോധിക്കാന്‍ ഒന്നുമില്ലാതെ
നിരായുധയായി
എല്ലാ ആവരണങ്ങളുമഴിഞ്ഞ്
അങ്ങനെ…

വേദനയുടെ ഒരു കടല്‍
ഇരമ്പുന്നുണ്ടായിരുന്നു.
നിനക്ക് മാത്രം മായ്ച്ചുകളയാനാവുന്ന
ഒരുപാട് വ്യര്‍ത്ഥനിമിഷങ്ങള്‍
കനം തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.

എന്റെ സ്വപ്നങ്ങളുടെ
ശൂന്യമായ
വലക്കട്ടിലില്‍
മഴ പൊഴിയുന്നുണ്ടായിരുന്നു.

ഓര്‍മ്മകളുടെ ഈ
കനിവില്ലാത്ത മഴയില്‍
ഞാന്‍ നിന്റെ
തണല്‍ തേടുന്നു.

പോയ വര്‍ഷങ്ങളത്രയും
അതിവേഗം
എന്നില്‍ നിന്ന്
ഓടിയകന്നെങ്കില്‍…

Wednesday, 6 August 2008

ആകാശത്ത് വിതച്ച വാക്കുകള്‍

ആകാശത്ത് വിതച്ച
വാക്കുകള്‍
ഭൂമിയില്‍
ഏകാന്തമായി
മുളച്ചു...

സെല്‍ഫോണുകള്‍
കൂടുകെട്ടിയ
കാതുകളില്‍
അവ
മരിച്ചുവീണു...

Friday, 25 July 2008

പ്രഭാതത്തിലെ നടത്തം

മണ്ണടരുകളുടെ
മൃദുവായ തണുപ്പിലൂടെ,
കുന്നുകളുടെ
നിദ്രാലസ്യത്തിലൂടെ,
ആര്‍ദ്രമായ
മഞ്ഞലകള്‍ക്കുള്ളിലൂടെ
തുഴഞ്ഞ് മുന്നേറുന്ന
ഒരേകാന്തബിന്ദു...

കൈയെത്തും ദൂരത്ത്
ജീവിതത്തിലെ
ആഹ്ലാദം പോലെ
അപ്രാപ്യമായ
വെള്ളിമേഘങ്ങള്‍...

മേഘങ്ങള്‍ക്കും കുന്നുകള്‍ക്കും
ഏകാന്തതയ്ക്കുമിടയില്‍
നിശ്ചലമായ ജീവിതം
തളം കെട്ടിക്കിടക്കുന്നു,
ഉന്മാദത്തിന്റെ
അഗ്നിപര്‍വ്വതങ്ങളെ
ഉള്ളില്‍ വഹിച്ചുകൊണ്ട്...

Wednesday, 23 July 2008

സമയത്തിന്റെ തടവുകാര്‍

വല്ലപ്പോഴും കണ്ടുമുട്ടുമ്പോള്‍,
ഫോണ്‍ വിളിക്കുമ്പോള്‍
സ്വന്തം തിരക്കുകളെക്കുറിച്ചുമാത്രം
അവര്‍
വാചാലരായി.

പലതിനായി പകുത്ത്
ഒന്നിനും തികയാതെ
വഴുതിപ്പോകുന്ന
സമയത്തിന്റെ
തടവുകാര്‍...

സ്വിച്ച് ഓണ്‍ ചെയ്താല്‍
ഓഫാക്കുന്നതുവരെ
നിര്‍ത്താതെ ഓടുന്ന
മനുഷ്യര്‍
യന്ത്രങ്ങളെ പരിഹസിച്ചു.

കണ്ണീരും സ്നേഹവാക്കുകളും
മൃദുവായ നിമിഷങ്ങളും
ഉമ്മകളുമെല്ലാം
അവര്‍
ഒരൊറ്റ ക്ലിക്കില്‍
ഡിലീറ്റ് ചെയ്തു...!